Wednesday, May 11, 2011

സുഹൃത്തിന്റെ വില...!!

ഇത്‌ എന്റെ ഒരു സുഹൃത്തിനെ ക്കുറിച്ച്‌ ആണ്‌. ഒരു കാലത്ത്‌ ഞാന്‍ അടക്കമുള്ള എന്റെ തറവാട്ടിലെ എല്ലാരുടേയും മാര്‍ഗദര്‍ശി ആയിരുന്ന പ്രിയ സുഹൃത്തിനേക്കുറിച്ച്‌.....

നിറയെ തെങ്ങുകളും ഒപ്പം തന്നെ മാവ്‌,പേരക്ക, തുടങ്ങിയവയും ചേന,ചീര,തുടങ്ങി ധാരാളം പച്ചക്കറികളും നിറഞ്ഞ ഒരു ഒന്നരയേക്കര്‍ സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നതായിരുന്നു ഞങ്ങളുടെ തറവാട്‌. എന്റെ അപ്പന്‍ ഒരു തികഞ്ഞ അധ്വാനിയും അതേ സമയം ഒരു മികച്ച കേര കര്‍ഷകനും ആയിരുന്നു. വിളകള്‍ ചന്തയില്‍ കൊണ്ട്‌ പോയി വിറ്റിരുന്നതും അദ്ദേഹം തനിച്ച്‌ ആയിരുന്നു. അങ്ങനെ നാളുകള്‍ ദിവസങ്ങളായി, ദിവസങ്ങള്‍ മാസങ്ങളായി. കാലങ്ങള്‍ കടന്നു പോയി. വേനല്‍ മാറി മഴ വന്നു, ശിശിരം വന്നു. അങ്ങനെ വര്‍ഷാവസാനമായി ഡിസംബര്‍ മാസം...ക്രിസ്തുമസ്‌ കാലം. കുട്ടികളായ ഞങ്ങള്‍ അവധിക്കാലത്ത്‌ നാന ജാതി കളികളില്‍ പൂണ്ട്‌ വിളയാടുന്ന സമയം. പതിവില്ലാതെ അപ്പന്‍ ഉച്ചത്തില്‍ ചിരിക്കുന്നതു കേട്ടു കൊണ്ടാണ്‌ ഞങ്ങള്‍ പിള്ളേര്‍ ഉമ്മറത്തേക്ക്‌ വന്നത്‌. നോക്കുബോള്‍ അപ്പന്റെ കൂടെ അപരിചിതനായ നമ്മുടെ ഈ സുഹ്രുത്ത്‌!!!

ഞങ്ങള്‍ പിള്ളേര്‍ എല്ലാം അദ്ഭുതത്തോടെ ആണ്‌ പുതിയ ഈ ചങ്ങാതിയെ നോക്കിയത്‌. കൂട്ടത്തില്‍ എന്റെ ഇളയ പെങ്ങള്‍ അപ്പനോട്‌ ചോദിച്ചു. ആരാ അപ്പാ ഇത്‌? അപ്പന്‍ അതിനു മറുപടി പറഞ്ഞത്‌ ഇത്ര മാത്രം. ഇവന്‍ നിങ്ങളുടെ പുതിയ കൂട്ടുകാരന്‍!!

തറവാട്ടിലെ എല്ലാവര്‍ക്കും ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ പ്രിയങ്കരനായി ഈ സുഹൃത്ത്‌. ഞങ്ങള്‍ കുട്ടികള്‍ മാത്രം ഒരു കയ്യകലത്തില്‍ ആയിരുന്നു ഈ സുഹൃത്തിനോട്‌ പെരുമാറിയിരുന്നത്‌. പക്ഷെ ഞങ്ങളെ കയ്യിലെടുക്കാനുള്ള വിദ്യ ഈ ചങ്ങാതിയുടെ കയ്യില്‍ ഉണ്ടായിരുന്നു. കാലക്രമേണ ഞങ്ങളും വലിയ കൂട്ട്‌ ആയി.

ഞങ്ങളുടെ സുഹൃത്തിന്റെ കഴിവ്‌ അപാരമായിരുന്നു. വീട്ടിലെ എല്ലാര്‍ക്കും തികച്ചും അഭിമാനം ആയിരുന്നു ഒരു സര്‍വ്വ വിജ്ഞാന കോശമായിരുന്ന ഇദ്ദേഹത്തെ പറ്റി പറയാന്‍. അടുക്കളയിലെ ഓപ്പറേഷന്‍സ്‌ മാനേജരായിരുന്ന എന്റെ വെല്ല്യമ്മയ്ക്ക്‌ പല തരം വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഉണ്ടാക്കുവാന്‍ പഠിപ്പിച്ചു കൊടുത്തു. അതോടെ ഉണക്ക ചെമ്മീനും, ഇറച്ചിക്കൂട്ടാനും മാത്രം വെക്കാന്‍ അറിയാമായിരുന്ന വെല്ല്യമ്മ പിന്നീട്‌ ചൈനീസും, കോണ്ടിനെന്റലും, എന്തിന്‌ ഇറ്റാലിയന്‍ വരെ പെടക്കാന്‍ തുടങ്ങി. അസാമാന്യം തടിയനായിരുന്ന എന്റെ ചേട്ടന്‍ ഗുണ്ട്രോണി എന്ന റോണിക്ക്‌ ശരിയായ വ്യായാമ മുറകളും ചിട്ടയായ ഡയറ്റിങ്ങും പറഞ്ഞു കൊടുത്തു. അപ്പനു കച്ചവടത്തിലെ ചില സൂത്രങ്ങള്‍ പറഞ്ഞു കൊടുത്തു. പഠിക്കാന്‍ മടിച്ചിയായിരുന്ന ചേച്ചിക്ക്‌ പാഠവിഷയങ്ങളിലുള്ള സംശയങ്ങള്‍ ഉദാഹരണ സഹിതം പറഞ്ഞും കൊടുത്തു ഇദ്ദേഹം. അങ്ങനെ കാലങ്ങള്‍ കടന്നു പോയി. ഞങ്ങള്‍ വളര്‍ന്നു. പ്രായപ്പൂര്‍ത്തിയായി. എങ്കിലും ഇദ്ദേഹം ഞങ്ങളുടെ പ്രിയ കൂട്ടുകാരന്‍ തന്നെ ആയിരുന്നു. കൂട്ടത്തില്‍ രഹസ്യമായി ലൈംഗീകതയെപ്പറ്റി ഉള്ള പച്ചയായ വിവരണങ്ങള്‍ എനിക്കു പറഞ്ഞു തന്നതും ഈ ചങ്ങാതിയായിരുന്നു. എനിക്ക്‌ ഒട്ടും പരിചിതമല്ലാത്ത ഒരു കളിയേപ്പറ്റി, ഐ മീന്‍ റഗ്ബി കളി ഇദ്ദേഹം എനിക്കു വിശദമായി പരിജയപ്പെടുത്തി തന്നു.

ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആര്‍ക്കും ഈ ചങ്ങാതിയെപ്പറ്റി മതിപ്പില്ല. വയസ്സായതു കൊണ്ട്‌ ആയിരിക്കാം. മാത്രവുമല്ല ഒരിക്കല്‍ ശക്തമായ വര്‍ഷക്കാലത്ത്‌ നാടിനേയും വീടിനേയും പ്രകംബനം കൊള്ളിച്ച ഒരു ഇടിമിന്നലില്‍ ഇദ്ദേഹത്തിന്റെ തലയില്‍ കറന്റ്‌ അടിച്ചു. അതിനു ശേഷം ഓര്‍മ്മ ശക്തിക്ക്‌ കുറവു വന്നിരുന്നു. ഇപ്പോഴും എന്റെ വീട്ടില്‍ ഇദ്ദേഹം ഉണ്ട്‌. ആരാലും പരിഗണിക്കാതെ, തട്ടിന്‍ മുകളില്‍....ഒരു കാലത്തു രാജാവായി വിലസിയിരുന്നവന്‍ ഇപ്പോല്‍ പാമരനായി, ഒന്നിനും കൊള്ളാത്തവന്‍ എന്ന പേരുമായി പാറ്റകളേയും, അസംഖ്യം എലികളേയും നിര്‍നിമേഷനായി നോക്കിക്കോണ്ട്‌, സഹതാപം കിനിയുന്ന രൂപവുമായി അങ്ങനെ അങ്ങനെ.....

ഇത്രയും പറഞ്ഞെങ്കിലും ഇദ്ദേഹത്തിന്റെ പേരു പറയാന്‍ മറന്നു പോയി...
ഞങ്ങള്‍ ഇദ്ദേഹത്തെ " ടെലിവിഷന്‍ " എന്നും "ടി.വി." എന്നുമാണു വിളിക്കാറ്‌...